Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 8—ക്രിസ്തുവില്‍ വളരുന്നത്‌

    നാം ദൈവമക്കളായി തീരുന്നതിനുള്ള ഹൃദയമാറ്റത്തിന്നു ദൈവവചനത്തില്‍ ജനനം എന്ന് പറയപ്പെട്ടിരിക്കുന്നു. വീണ്ടും അതിനെ ഒരു കൃഷിക്കാരന്‍ വിതച്ചിരിക്കുന്ന നല്ല വിത്ത്‌ മുളച്ചു വരുന്നതിനോടും സാമ്യപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം പുതുതായി ക്രിസ്തുവിങ്കലേക്ക് മാനസാന്തരപ്പെട്ടു ചേര്‍ന്നവര്‍ “ഇപ്പോള്‍ ജനിച്ച ശിശുക്കള്‍” (1 പത്രോ. 1:2) എന്നപോലെ ക്രിസ്തുവില്‍ തികഞ്ഞ പുരുഷത്വവും സ്ത്രീത്വവും പ്രാപിക്കുവോളം വളരേണ്ടതാകുന്നു. (എഫെ. 4:15) അല്ലെങ്കില്‍ നിലത്തു വിതച്ച നല്ലവിത്ത്‌ എന്ന പോലെ അവര്‍ മുളച്ചു വളര്‍ന്നു നല്ല ഫലം കായ്ക്കേണ്ടതാകുന്നു. “അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്‍ക്ക് നീതി വൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും” എന്ന് യെശയ്യാ പ്രവാചകന്‍ (61:3) പറയുന്നു. ഇങ്ങനെ കര്‍ത്താവ് ആത്മീക ജീവിതം സംബന്ധിച്ച നിഗൂഢ സത്യങ്ങളെ പ്രാകൃത ജീവിതത്തിലെ ദൃഷ്ടാന്തങ്ങളാല്‍ വിശദീകരിച്ചു സുഗ്രാഹ്യമാക്കിത്തീര്‍ത്തിട്ടുണ്ട്.KP 70.1

    മനുഷ്യന്‍റെ ജ്ഞാനവും സാമര്‍ത്ഥ്യവും പരിപൂര്‍ണ്ണമായി ഉപയോഗിച്ചാലും പ്രകൃതിയിലുള്ള ഏറ്റവും ചെറിയ ഒരു വസ്തുവിനു പോലും ജീവന്‍ കൊടുപ്പാന്‍ കഴികയില്ല. ദൈവം തന്നെ പകര്‍ന്നു കൊടുത്തിരിക്കുന്ന ജീവന്‍ കൊണ്ടുമാത്രമേ ജന്തുക്കള്‍ക്കും സസ്യാദികള്‍ക്കും നിലനില്പാന്‍ കഴികയുള്ളൂ. അവ്വണ്ണം തന്നെ ദൈവത്തിങ്കല്‍ നിന്നുള്ള ജീവന്‍ മുഖാന്തരമേ മാനുഷഹൃദയങ്ങളില്‍ ആത്മീയജീവന്‍ സംജാതമാക്കുവാനും കഴികയുള്ളു. “പുതുതായി (അതായത് ഉയരത്തില്‍നിന്ന്) ജനിച്ചില്ല എങ്കില്‍ ഒരു മനുഷ്യനും ക്രിസ്തു മൂലമുള്ള ജീവന്‍റെ അംശിയായിത്തീരുവാന്‍ കഴികയില്ല. (യോഹ. 3:3)KP 70.2

    ജീവന്‍റെ കാര്യം പോലെയാണ് വളര്‍ച്ചയുടെ കാര്യവും മൊട്ടു വിടരുമാറാക്കുന്നതും പൂവിനെ കായാക്കിത്തീര്‍ക്കുന്നതും ദൈവം തന്നെ. അവന്‍റെ ശക്തിയാലാണ് നിലത്തുവീണ വിത്ത് മുളെച്ചു “മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും” ഉണ്ടാ യിവരുന്നത്. (മര്‍ക്കൊ. 4:28) “അവന്‍ താമരപോലെ പൂത്തു...........വേരൂന്നും. (അവര്‍) വീഞ്ഞും ധാന്യവും വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും.” എന്ന് യെശയ്യാ പ്രവാചകന്‍ യിസ്രായേലിനെക്കുറിച്ചു പറയുന്നു. “താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍” (ലൂക്കോ. 12:27) എന്ന് നമ്മുടെ കര്‍ത്താവും നമ്മോടു പറയുന്നു. സസ്യങ്ങളും പൂക്കളും തങ്ങളുടെ സ്വന്ത കരുതലോ ആകുലചിന്തയോ പരിശ്രമമോ കൊണ്ടല്ല നേരെ മറിച്ചു ദൈവം അവയുടെ വളര്‍ച്ചയ്ക്കായി സജ്ജമാക്കിയിരിക്കുന്നവയെ യഥാവിധി പ്രാപിക്കുന്നതിനാലാണ് വളരുന്നത്‌. ഒരു ശിശുവിനാകട്ടെ അതിന്‍റെ സ്വന്ത ആകാംക്ഷയോ ശക്തിയോകൊണ്ട് അതിന്‍റെ വലിപ്പത്തെ കൂട്ടുവാന്‍ കഴികയില്ല. അതുപോലെ സ്വന്ത നിരൂപണമോ പരിശ്രമമോകൊണ്ടു ആത്മീയവളര്‍ച്ച കൈവരുത്തുവാനും നിന്നാല്‍ കഴിയുന്നതല്ല. ചെടികളും ശിശുക്കളും തങ്ങളുടെ ചുറ്റു പാടും ഉള്ള വായു, സൂര്യപ്രകാശം, ആഹാരം ആദിയായവ കൊണ്ടു വളരുന്നു. പ്രകൃതിയുടെ ഈ ദാനങ്ങള്‍ ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും എങ്ങനെ ഉപകരിക്കുന്നുവോ അങ്ങനെ തന്നെ ക്രിസ്തുവും തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉപകരിക്കുന്നു എന്ന് തിരുവെഴുത്തുകള്‍ സാക്ഷിക്കുന്നു. അവന്‍ അവര്‍ക്ക് “നിത്യപ്രകാശവും” (യെശ. 60:19) “സൂര്യനും പരിചയും” (സങ്കീ. 84:11) ആയിരിക്കുന്നു. അവന്‍ “യിസ്രായേലിനു മഞ്ഞുപോലെയും” (ഹോശേയ 14:5) “അരിഞ്ഞപുല്‍പുറത്തു പെയ്യുന്ന മഴ പോലെയും” (സങ്കീ. 72:6) ഇരിക്കും. “അവന്‍ ജീവജലവും” സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്ന ദൈവത്തിന്‍റെ അപ്പവുമാകുന്നു. (യോഹ. 6:33)KP 70.3

    പ്രകൃതിയിലെ വായു മുഴുവനും ലോകത്തില്‍ വ്യാപിച്ചിരിക്കുന്നതു പോലെ തന്‍റെ പ്രിയ പുത്രനെ നല്‍കിക്കൊണ്ടുള്ള നിസ്തുല്യദാനം മുഖാന്തരം ദൈവം ആഗോളമൊട്ടുക്കും ഒരു കൃപാന്തരീക്ഷം വ്യാപൃതമാക്കിയിരിക്കുന്നു. ആ ജീവദായവായു ശ്വസിക്കുന്നവരൊക്കെയും ക്രിസ്തുവില്‍ താങ്കളെ പുരുഷന്മാരും സ്ത്രീകളും ആക്കി തീര്‍ക്കുവോളം ആ പ്രായത്തിന്‍ അളവിലേക്ക് സദാ വളര്‍ന്നുകൊണ്ടിരിക്കും.KP 71.1

    ഒരു പുഷ്പത്തിന്‍റെ ഭംഗിക്കും ആകൃതിക്കും സൂര്യരശ്മി അത്യാവശ്യമായിരിക്കുന്നതുപോലെ അവന്‍റെ സ്വര്‍ഗ്ഗീയ വെളിച്ചം നമ്മു ടെ മേല്‍ പ്രകാശിച്ചു നമ്മുടെ സ്വഭാവം ക്രിസ്തുവിന്‍റെ സ്വഭാവത്തിന്നനുരൂപമായിത്തീരുവാന്‍ നാം നീതി സൂര്യങ്കലേക്ക് നമ്മുടെ ദൃഷ്ടികളെ തിരിക്കണം.KP 71.2

    താഴെ കാണുന്ന പ്രസ്താവന മൂലം യേശു ഈ സത്യം തന്നെയാണ് പഠിപ്പിച്ചത്:- “എന്നില്‍ വസിപ്പിന്‍, ഞാന്‍ നിങ്ങളിലും വസിക്കും. കൊമ്പിന്നു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കും കഴികയില്ല..........എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്‌വാന്‍ കഴികയില്ല.”(യോഹ. 15:4,5) ഒരു കൊമ്പു വളരുന്നതിന്നും ഫലം പുറപ്പെടുവിക്കുന്നതിന്നും അതിന്‍റെ തായി മരത്തോടു പന്തിയിരിക്കണം. അവ്വണ്ണം തന്നെ ഒരു വിശുദ്ധജീവിതം നയിക്കുന്നതിനു നാം ക്രിസ്തുവിനോടു ചേര്‍ന്നിരിക്കണം. അവനെ വിട്ടു പിരിഞ്ഞാല്‍ നമ്മുക്ക് ജീവന്‍ ഇല്ല. പരീക്ഷയെ പ്രതിരോധിപ്പാനും കൃപയിലും വിശുദ്ധിയിലും വളരുവാനും നമ്മുക്ക് ശക്തിയില്ല. അവനില്‍ വസിച്ചുകൊണ്ട് നമ്മുക്ക് പുരോഗതി പ്രാപിക്കാം. ദിവസന്തോറും അവനില്‍ നിന്ന് ജീവനെ വലിച്ചെടുത്ത് കൊണ്ടിരുന്നാല്‍ നീ വാടിപ്പോകയോ ഫലം പുറപ്പെടുവിക്കാതിരിക്കയോ ചെയ്കയില്ല. നീ ആറ്റിരകത്തു നട്ടിരിക്കുന്ന വൃക്ഷം പോലെയിരിക്കും.KP 72.1

    ഈ പ്രകൃതിയുടെ ചിലഭാഗം തങ്ങള്‍തന്നെ ചെയ്യേണ്ടതാണെന്നു പലരും വിചാരിക്കുന്നുണ്ട്. തങ്ങള്‍ പാപക്ഷമക്കായി ക്രിസ്തുവിനെ വിശ്വസിച്ചു. എങ്കിലും ഇപ്പോള്‍ തങ്ങളുടെ സ്വന്തയത്നങ്ങളാല്‍ നല്ല ജീവിതം നയിപ്പാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ അപ്രകാരമുള്ള സര്‍വ്വയത്നങ്ങളും പരാജിതമാകും. “എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല” എന്നത്രെ യേശു പറഞ്ഞത്. നമ്മുടെ കൃപയിലെ വളര്‍ച്ച, സന്തോഷം, നമ്മെക്കൊണ്ടുള്ള പ്രയോജനം ഇവയെല്ലാം നമ്മുക്ക് ക്രിസ്തുവിനോടുള്ള ഐക്യതയെ ആശ്രയിച്ചിരിക്കുന്നു. ദിവസം പ്രതിയും മണിക്കൂറുതോറും അവനോടു കൂട്ടായ്മ പാലിക്കുന്നതിനാല്‍ അഥവാ അവനില്‍ വസിക്കുന്നതിനാലാണ് നാം കൃപയില്‍ വളരുന്നത്‌. അവന്‍ നമ്മുടെ വിശ്വാസത്തിന്‍റെ നായകന്‍ മാത്രമല്ല അതിനെ പൂര്‍ത്തിയാക്കുന്നവനുമാകുന്നു. ആരംഭത്തിലും അവസാനത്തിലും എല്ലായ്പോഴും ക്രിസ്തു തന്നെ. അവന്‍ നമ്മുടെ ജീവാ ദശയുടെ ആരംഭത്തിലും അവസാനത്തിലും മാത്രമല്ല, നാം വയ്ക്കുന്ന ഓരോ കാലടിയിലും അവന്‍ നമ്മോടുകൂടി ഉണ്ടായിരിക്കണം. “ഞാന്‍ യഹോവയെ എപ്പോഴും എന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങിപ്പോകയില്ലായെന്നു സങ്കീര്‍ത്തനക്കാരനായ ദാവീദ് പറയുന്നു (സങ്കീ. 16:8)KP 72.2

    പക്ഷെങ്കില്‍ “ഞാന്‍ എങ്ങനെയാണ് അവനില്‍ വസിക്കേണ്ടതു?” എന്ന് നീ ചോദിക്കുമായിരിക്കും. ഉത്തരം, “നീ അവനെ ആദ്യം എങ്ങനെ കൈക്കൊണ്ടുവോ അങ്ങനെ തന്നെ അവനില്‍ വസിക്കുകയും ചെയ്യണം. ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ യേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയില്‍ നടപ്പിന്‍.” (കൊലൊ. 2:6) “എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും.” (എബ്രാ 10:38) നീ മുഴുവനും അവന്‍റെ വകയായിരിപ്പാനും അവനെ സേവിപ്പാനുമായി നിന്നെത്തന്നെ നീ ദൈവത്തിന്നു ഭരമേല്പിക്കയും ക്രിസ്തുവിനെ നിന്‍റെ രക്ഷിതാവായി അംഗീകരിക്കയും ചെയ്തുവല്ലൊ. നിന്‍റെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്യുവാനോ നിന്‍റെ ഹൃദയത്തെ മാറ്റുവാനോ നിനക്ക് തന്നെത്താന്‍ കഴിഞ്ഞില്ലല്ലൊ; എന്നാല്‍ നിന്നെത്തന്നെ ദൈവത്തിന്നു നീ ഭരമേല്പിച്ചപ്പോള്‍ ഇതൊക്കെയും അവന്‍ നിനക്ക് വേണ്ടി ക്രിസ്തുവിനെ പ്രതി നിവൃത്തിച്ചിരിക്കുന്നു എന്ന് നീ വിശ്വസിച്ചു. ഇങ്ങിനെ വിശ്വാസത്താല്‍ നീ ക്രിസ്തുവിന്നുള്ളവനായിത്തീര്‍ന്നതുപോലെ- കൊടുത്തും വാങ്ങിയുംകൊണ്ടു- വിശ്വാസത്താല്‍ നീ അവനില്‍ വളരുകയും വേണം. നിനക്കുള്ളതൊക്കെയും അതായതു നിന്‍റെ ഹൃദയം, നിന്‍റെ ഇഷ്ടം, നിന്‍റെ സേവനം ഇവ ഒക്കെയും നീ അവന്നു സമര്‍പ്പിച്ചിട്ട് അവന്‍റെ ആജ്ഞകളെല്ലാം അനുസരിക്കത്തക്കവണ്ണം നിന്നെത്തന്നെ അവന്നു ഏല്പിച്ചു കൊടുക്കണം. അതില്‍ പിന്നെ നീ സകലതും വാങ്ങുകയും വേണം. അതായത് സര്‍വ്വ അനുഗ്രഹങ്ങളുടേയും നിറവാകുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ വസിപ്പാനും നിന്‍റെ നീതിയും നിന്‍റെ നിത്യസഹായകനും ആയിരുന്നു നിനക്ക് അനുസരിപ്പാനുള്ള ശക്തി നല്‍കുവാനുമായി നീ അവനെ കൈക്കൊള്ളണം.KP 73.1

    പ്രഭാതവേളയില്‍ നിന്നെത്തന്നെ ദൈവത്തിന്നു പ്രതിഷ്ഠിക്കുക; ഇത് ദിനംപ്രതിയുള്ള നിന്‍റെ ഒന്നാമത്തെ വേലയായിരിക്കട്ടെ. നീ അവനോടു:- “എന്നെ മുഴുവനും നിന്‍റേതായി എടുക്ക, ക ര്‍ത്താവേ: എന്‍റെ ആലോചനകളൊക്കെ ഞാന്‍ തൃപ്പാദത്തിങ്കല്‍ വെയ്ക്കുന്നു. ഇന്ന് എന്നെ നിന്‍റെ സേവയില്‍ വച്ചുകൊള്ളേണമേ! നീ എന്നില്‍ വസിച്ചു എന്‍റെ പ്രവൃത്തികളെല്ലാം നിന്നില്‍ ചെയ്തു തീര്‍പ്പാന്‍ സഹായിക്കേണമേ! എന്നിങ്ങനെ പ്രാര്‍ത്ഥിക്കുക. ഇത് ദിനംപ്രതി ചെയ്യേണ്ട കാര്യമാണ്. ഓരോ ദിവസവും രാവിലെ നിന്നെത്തന്നെ ദൈവത്തിന്നു പ്രതിഷ്ഠിക്കുക. നിന്‍റെ ആലോചനകളും അവങ്കല്‍ ഭരമേല്പിച്ചു അവന്‍റെ തിരുഹിതത്തിന്നു ഒത്തവണ്ണം നിറവേറ്റുകയോ നിരാകരിക്കയോ ചെയ്‌വാന്‍ അവയെ വിട്ടുകൊടുക്കുക. ഇങ്ങനെ ദിവസംതോറും നിന്‍റെ ജീവിതത്തെ നീ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നതിനാല്‍ നിന്‍റെ ജീവിതം നാള്‍ക്കുനാള്‍ ക്രിസ്തുവിന്‍റെ ജീവിതത്തോട് അധികമധികം അനുരൂപമാക്കപ്പെടും. ക്രിസ്തുവിലുള്ള ജീവിതം ഒരു സ്വൈരജീവിതമാകുന്നു. നിന്നില്‍ അത്യാഹ്ളാദകരമായ ഒരു ഇളക്കം ഉണ്ടായേക്കാം. എങ്കിലും സമാധാനപൂര്‍ണ്ണമായ പ്രത്യാശ അതിനെ യഥാവിധി നിയന്ത്രിച്ചു കൊള്ളും. നിന്‍റെ പ്രത്യാശ നമ്മിലല്ല ക്രിസ്തുവിലത്രേ. നിന്‍റെ ബലഹീനത അവന്‍റെ ശക്തിയോടും നിന്‍റെ അറിവില്ലായ്മ അവന്‍റെ ജ്ഞാനത്തോടും നിന്‍റെ ചാപല്യം അവന്‍റെ സ്ഥിരതയോടും സംയോജിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ ഇനി നിന്നെത്തന്നെ നോക്കിക്കൊണ്ടു നിന്നെക്കുറിച്ചു വിചാരപ്പെടാതെ ക്രിസ്തുവിനെ നോക്കി ജീവിക്കണം. നിന്‍റെ ചിന്ത എല്ലായ്പോഴും അവന്‍റെ സ്നേഹം അവന്‍റെ രൂപലാവണ്യം അവന്‍റെ സ്വഭാവപൂര്‍ണ്ണത ആദിയായവയെക്കുറിച്ചു ആയിരിക്കട്ടെ. ക്രിസ്തുവിന്‍റെ സ്വയത്യാഗം ക്രിസ്തു കൈവരിച്ച താഴ്മയും ക്രിസ്തു പ്രകടിപ്പിച്ച ജീവിതനൈര്‍മ്മല്യം, വിശുദ്ധി, സ്നേഹം ആദിയായവയും നിന്‍റെ ധ്യാനവിഷയങ്ങളായിരിക്കട്ടെ. ക്രിസ്തുവിനെ സ്നേഹിക്കയും അനുകരിക്കയും അവനെത്തന്നെ പൂര്‍ണ്ണമായി ആഗ്രഹിക്കയും ചെയ്യുന്നതുകൊണ്ടാണ് നീ അവന്‍റെ സാദൃശ്യത്തോട് അനുരൂപനാകേണ്ടത്. “എന്നില്‍ വസിപ്പിന്‍” എന്ന് യേശു പറയുന്നു. ഈ വാക്കുകളില്‍ സ്വസ്ഥതയുടെയും സ്ഥിരതയുടെയും ആശ്രയത്തിന്‍റെയും ആശയം അടങ്ങിയിരിക്കുന്നു. “എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ. 11:28,29) എന്നും കര്‍ത്താവ് ക്ഷണിക്കുന്നു. സങ്കീര്‍ത്തനക്കാരന്‍റെ വാക്കുകളിലും ഇതെ കാര്യം തന്നെ അടങ്ങിയിരിക്കുന്നു. “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാ ശിക്ക.” (സങ്കീ. 37:7) “വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം” (യെശ. 30:15) എന്ന് യെശയ്യാപ്രവാചകനും ഉറപ്പുനല്കുന്നു. ഈ സ്വൈരം അലസതയില്‍ അധിഷ്ഠിതമല്ല. കാരണം കര്‍ത്താവിന്‍റെ ക്ഷണത്തില്‍ വിശ്രമത്തിന്‍റെ വാഗ്ദത്തം അദ്ധ്വാനിപ്പാനുള്ള കല്പനയോടുകൂടി ഘടിപ്പിച്ചിട്ടുണ്ട്. അത് ഇപ്രകാരമാകുന്നു:- “എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിന്‍. എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും.” (മത്താ. 11:29) ക്രിസ്തുവില്‍ ഏറ്റം പൂര്‍ണ്ണമായി സ്വസ്ഥതകണ്ടെത്തുന്ന ഒരു ഹൃദയം സംശയമെന്യേ അവന്നു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ ഏറ്റവും തീഷ്ണതയും ശുഷ്‌കാന്തിയും കാണിക്കാതിരിക്കയില്ല.KP 73.2

    നമ്മുടെ മനസ്സു നമ്മെക്കുറിച്ചുള്ള ചിന്തയില്‍ തന്നെ വ്യാപൃതമായിരിക്കുമ്പോള്‍ അത് നമ്മുടെ ശക്തിയുടെയും ജീവന്‍റെയും ഉറവിടമായിരിക്കുന്ന ക്രിസ്തുവില്‍ നിന്ന് പിന്മാറ്റപ്പെടുകയാണ് ചെയ്യുന്നത്. അപ്രകാരം നമ്മുടെ ശ്രദ്ധയെ രക്ഷിതാവില്‍ നിന്ന് അകറ്റി നാമും ക്രിസ്തുവും തമ്മില്‍ ഒരു യോജിപ്പും കൂട്ടായ്മയും ഉണ്ടാകാതിരിക്കത്തക്കവണ്ണം സാത്താന്‍ നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. നിന്‍റെ മുമ്പില്‍ ഈ ലോകത്തിന്‍റെ ചിറ്റിമ്പങ്ങളും ജീവിതക്ലേശങ്ങളും മറ്റുള്ളവരുടെയും നിന്‍റെയും തെറ്റുകുറ്റങ്ങളും പര്‍വ്വതീകരിച്ചു കാണിച്ചിട്ടു നിന്‍റെ മനസ്സു മറിച്ചുകളവാന്‍ അവന്‍ ജാഗരൂകനായിരിക്കുന്നു. അവന്‍റെ ഉപായങ്ങളാല്‍ നീ വഞ്ചിക്കപ്പെട്ട് പോകരുതെ. സ്വയബോധവും ദൈവത്തിന്നായി ജീവിപ്പാന്‍ ആഗ്രഹവുമുള്ള പലരെയും അവന്‍ തങ്ങളുടെ സ്വന്ത കുറ്റങ്ങളെയും ബലഹീനതകളെയും കുറിച്ചു ചിന്തിപ്പാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ക്രിസ്തുവില്‍ നിന്ന് അകറ്റി അവരുടെമേല്‍ ജയം പ്രാപിക്കാമെന്നു അവന്‍ പ്രത്യാശിക്കുന്നു. നാം നമ്മുടെ സ്വയത്തെ (അഹത്തെ) നമ്മുടെ ചിന്തയുടെ കേന്ദ്രമാക്കി രക്ഷിക്കപ്പെടുമൊ ഇല്ലയൊ എന്ന ആകുലചിന്തയും ഭയപാരവശ്യവും ഉള്ളവരായിരിക്കരുത്. ഇതെല്ലാം ശക്തിയുടെ ഉറവിടത്തുനിന്ന് നമ്മുടെ ആത്മാക്കളെ വേര്‍പിരിച്ചു കളയുന്നു. നിന്‍റെ ആത്മാവിന്‍റെ സൂക്ഷിപ്പിനെ ദൈവത്തിന്‍റെ കൈയ്യില്‍ ഭരമേല്പിച്ചിട്ട്‌ അവനില്‍ ആശ്രയിച്ചുറച്ചിരിക്കുക. യേശുവിനെക്കുറിച്ചു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ക. നിന്‍റെ സ്വയം അവനില്‍ ലയിച്ചിരി ക്കട്ടെ. സംശയങ്ങളെല്ലാം ഉപേക്ഷിച്ചുകളക. ഭയം തള്ളിക്കളക. പൌലോസ് അപ്പോസ്തലനോട് ചേര്‍ന്ന് “ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രെ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതൊ എന്നെ സ്നേഹിച്ചു എനിക്ക് വേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രെ ജീവിക്കുന്നത്” (ഗലാ. 2:20) എന്ന് പറയുക. ദൈവത്തില്‍ വിശ്രമിക്കുക. നീ അവനില്‍ ഭരമേല്പിച്ചത് കാത്തു സൂക്ഷിപ്പാന്‍ അവന്‍ ശക്തനാകുന്നു. നീ നിന്നെത്തന്നെ അവന്‍റെ കരങ്ങളില്‍ ഏല്പിച്ചാല്‍ നിന്നെ സ്നേഹിച്ചവന്‍ മുഖാന്തരം അവന്‍ നിന്നെ പൂര്‍ണ്ണ ജയാളി ആക്കും.KP 75.1

    ക്രിസ്തു മാനുഷപ്രകൃതി കൈക്കൊണ്ടപ്പോള്‍ മനുഷ്യന്‍റെ സ്വന്ത ഇഷ്ടത്താലല്ലാതെ മറ്റൊന്നിനാലും പൊട്ടിച്ചു കളവാന്‍ പാടില്ലാത്ത ഒരു സ്നേഹപാശം കൊണ്ട് അവന്‍ മാനവകുലത്തെ തന്നോട് ചേര്‍ത്തു ബന്ധിച്ചു. എന്നാല്‍ സാത്താനാകട്ടെ ആ ബന്ധം വേര്‍പ്പെടുത്തുവാനായി വിവിധങ്ങളായ ലൌകീക ഭോഗങ്ങളാല്‍ നമ്മെ വശീകരിച്ചുകൊണ്ടിരിക്കുകയാണ്. തന്നിമിത്തമാണ് മറ്റൊരു യജമാനനെ തിരഞ്ഞെടുപ്പാന്‍ നമ്മെ യാതൊന്നും വശീകരിക്കാതിരിക്കത്തക്കവണ്ണം നാം ഉണര്‍ന്നിരിക്കയും പോരാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടിയിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഈ തിരഞ്ഞെടുപ്പ് നടത്തുവാനുള്ള സ്വാതന്ത്ര്യം നമ്മുക്ക് എല്ലാ കാലത്തും ഉണ്ട്. എന്നാല്‍ നാം നമ്മുടെ ദൃഷ്ടികളെ യേശുക്രിസ്തുവില്‍ തന്നെ പതിച്ചു കൊള്ളാം; അവന്‍ നമ്മെ കാത്തു സൂക്ഷിക്കും. യേശുവിനെ നോക്കിക്കൊണ്ടിരിക്കുന്ന കാലത്തോളം നമ്മുടെ നില സുരക്ഷിതം തന്നെ. അവന്‍റെ കൈകളില്‍ നിന്ന് നമ്മെ ആര്‍ക്കും പറിച്ചെടുപ്പാന്‍ കഴികയില്ല. അവനെ ഇടവിടാതെ നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍ “നാം ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സ് പ്രാപിച്ച അതെ പ്രതിമയായി രൂപാന്തരപ്പെടുന്നു.” (2 കൊരി. 3:18)KP 76.1

    ഇപ്രകാരമാണ് ആദ്യശിഷ്യന്മാര്‍ പ്രിയ രക്ഷിതാവിന്‍റെ സാദൃശ്യമുള്ളവരായിത്തീര്‍ന്നത്. ആ ശിഷ്യന്മാര്‍ യേശുവിന്‍റെ വചനങ്ങള്‍ കേട്ടപ്പോള്‍ അവനെകൊണ്ട് തങ്ങള്‍ക്കുള്ള ആവശ്യകത നന്നായി ബോധിച്ചറിഞ്ഞു. അവര്‍ അത് നിമിത്തം അവനെ അന്വേഷിക്കയും അവനെ കണ്ടെത്തുകയും അവനെ അനുഗമിക്കയും ചെയ്തു. അവര്‍ വീട്ടിലും ഭക്ഷണസമയത്തും സ്വകാര്യ (പ്രാര്‍ത്ഥന) മുറിയിലും വയലിലും അവനോടുകൂടെ തന്നെയായിരുന്നു. ഒരു ഗുരുനാഥനോടു ശിഷ്യര്‍ എന്ന കണക്കെ അവര്‍ അവനോടുകൂടെ ഇരുന്നു അവന്‍റെ വായില്‍നിന്ന് വിശുദ്ധസത്യം സംബന്ധിച്ച പാഠങ്ങള്‍ നിത്യം പഠിച്ചുകൊണ്ടിരുന്നു. ഓരോ ദിവസവും തങ്ങള്‍ക്കുള്ള കൃത്യം എന്തെന്നറിവാന്‍ ദാസന്മാര്‍ തങ്ങളുടെ യജമാനന്മാരെ ഉറ്റുനോക്കിക്കൊണ്ടിരുന്ന പ്രകാരം അവര്‍ കര്‍ത്താവിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ ശിഷ്യന്മാര്‍ “നമ്മുക്ക് സമസ്വഭാവമുള്ള മനുഷ്യര്‍ ആയിരുന്നു.” (യാക്കോ. 5:17) അവര്‍ക്കും പാപത്തോടു നമ്മുക്കുള്ള ഇതേ പോരാട്ടം തന്നെ ഉണ്ടായിരുന്നു. വിശുദ്ധജീവിതം കഴിക്കേണ്ടതിന്നു നമ്മുക്ക് എന്നപോലെ അതെ കൃപതന്നെ അവര്‍ക്കും ആവശ്യമായിരുന്നു.KP 76.2

    നമ്മുടെ രക്ഷിതാവിന്‍റെ സാദൃശ്യം ഏകദേശം കൃത്യമായി പ്രതിബിംബിക്കുന്ന തന്‍റെ പ്രിയ ശിഷ്യനായ യോഹന്നാന്‍ അപ്പോസ്തലന്‍ പോലും പ്രകൃത്യാ ആമാര്‍ദ്ദവസ്വഭാവമുള്ളവനായിരുന്നില്ല. അവന്‍ തന്നിഷ്ടക്കാരനും മാനകാംക്ഷിയും ആയിരുന്നു എന്ന് മാത്രമല്ല മുന്‍കോപിയും പ്രതികാര ബുദ്ധിയുള്ളവനുമായിരുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ ദിവ്യസ്വഭാവം അവന്നു വെളിപ്പെട്ടപ്പോള്‍ അവന്‍ തന്‍റെ സ്വന്തകുറവു കാണുകയും ആ ബോധം നിമിത്തം തന്നെത്താന്‍ താഴ്ത്തുകയും ചെയ്തു. ദൈവപുത്രനില്‍ അവന്‍ ദിവസംതോറും കണ്ടിരുന്ന ബലവും, ക്ഷമയും, ശക്തിയും, ആര്‍ദ്രതയും, മേന്മയും, താഴ്ചയും ഹേതുവായി അവനില്‍ വിസ്മയവും സ്നേഹവും നിറഞ്ഞുവന്നു. ദിവസേന അവന്‍റെ ഹൃദയം ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഒടുവില്‍ തന്‍റെ ഗുരുവിനോടുള്ള സ്നേഹത്തില്‍ തന്‍റെ സ്വയം ആണ്ടുപോകയും ചെയ്തു. അവന്‍റെ നിഷേധബുദ്ധിയും അത്യാഗ്രഹവുമെല്ലാം ക്രിസ്തുവിന്‍റെ സ്വഭാവരൂപീകരണ ശക്തിക്ക് വിധേയമായിത്തീര്‍ന്നു. പരിശുദ്ധാത്മാവിന്‍റെ പുനര്‍ജ്ജീവിപ്പിക്കുന്ന ശക്തിയാല്‍ അവന്‍റെ ഹൃദയത്തിന്നു ഒരു പുതുക്കവും വന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍ ശക്തിയാല്‍ അവന്‍റെ മുഴുസ്വഭാവവും രൂപാന്തരപ്പെട്ടു. ഇവ യേശു കര്‍ത്താവിനോടുള്ള സുനിശ്ചിത ഫലങ്ങളത്രേ. ക്രിസ്തു ഹൃദയത്തില്‍ വസിക്കുമ്പോള്‍ മനുഷ്യന്‍റെ മുഴുപ്രകൃതിയും രൂപാന്തരം പ്രാപിക്കുന്നു ക്രിസ്തുവിന്‍റെ ആത്മാവ് അതെ അവന്‍റെ സ്നേഹം നമ്മുടെ ഹൃദയത്തെ മൃദുലമാക്കപ്പെടുകയും നമ്മുടെ ആത്മാവിനെ കീഴടക്കുകയും നമ്മുടെ നിരൂപണങ്ങളെയും ആഗ്രഹങ്ങളെയും മേല്പോട്ടു ദൈവത്തിങ്കലേക്കും സ്വര്‍ഗ്ഗത്തിലേക്കും തിരിച്ചുവിടുകയും ചെയ്യുന്നതാണ്.KP 77.1

    ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷവും അവന്‍റെ സാന്നിദ്ധ്യം അവന്‍റെ അനുഗാമികളോടുകൂടെ ഉണ്ടായിരുന്നു. അത് സ്നേഹവും വെളിച്ചവും കൊണ്ട് സമ്പൂര്‍ണ്ണമായ ഒരു ആളത്വപരമായ സാന്നിദ്ധ്യം ആയിരുന്നു. തങ്ങളോടുകൂടെ നടക്കുകയും സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തവനും തങ്ങളുടെ ഹൃദയത്തിന്നു ആശയും ആശ്വാസവും പ്രദാനം ചെയ്തവനുമായ യേശു രക്ഷിതാവ് അവരോടു സമാധാനത്തിന്‍റെ ദൂത് പ്രസ്‌താവിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍നിന്ന് മേലോട്ടു എടുക്കപ്പെട്ടു. ദൂതന്മാരുടെ മേഘം അവനെ ഏറ്റുകൊള്ളും നേരത്തും “ഞാനോ എല്ലാനാളും നിങ്ങളുടെകൂടെ ഉണ്ട്” (മത്താ. 28:20) എന്ന് അരുളിചെയ്ത അവന്‍റെ ശബ്ദം അവര്‍ കേള്‍ക്കുന്നുവല്ലോ. മനുഷ്യസാദൃശ്യത്തില്‍ തന്നെയാണ് അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തത്. അതിനാല്‍ ഇനിയും അവന്‍ തങ്ങളുടെ സഖിയും രക്ഷിതാവും ആയിട്ട് ദൈവസിംഹാസനത്തിന്മുമ്പില്‍ ഇരിക്കുന്നു എന്നും അവന്‍റെ സഹതാപം മാറിപ്പോയിട്ടില്ലെന്നും ലോകത്തില്‍ കഷ്ടമനുഭവിക്കുന്ന മാനുഷവര്‍ഗ്ഗത്തില്‍ ഒരുവനായി അവര്‍ തന്നെ ഇനിയും കരുതിവരുന്നു എന്നും അവര്‍ തീര്‍ച്ചയായും ഗ്രഹിച്ചിരുന്നു. തന്നാല്‍ വീണ്ടെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി താന്‍കൊടുത്തവിലയുടെ സ്മാരകമായി മുറിപ്പെട്ട തന്‍റെ കൈകാലുകള്‍ കാണിച്ചുകൊണ്ട് അവന്‍റെ വിലയേറിയ രക്തത്തിന്‍റെ പുണ്യംനിമിത്തം അവന്‍ നിത്യം ദൈവസന്നിധിയില്‍ പക്ഷവാദം ചെയ്തുകൊണ്ടിരിക്കുന്നു എന്നും അവര്‍ അറിഞ്ഞിരുന്നു. അവര്‍ക്ക് വേണ്ടി സ്ഥലം ഒരുക്കുവാനാണ് അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയതെന്നും അവന്‍ വീണ്ടും വന്ന് അവരെ അവന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും എന്നും അവര്‍ മനസ്സിലാക്കിയിരുന്നു. സ്വര്‍ഗ്ഗാരോഹണശേഷം അവര്‍ ഒന്നിച്ചു കൂടിയപ്പോള്‍ യേശുവിന്‍റെ നാമത്തില്‍ തങ്ങളുടെ അപേക്ഷകളെ പിതാവിന്‍റെ സന്നിധിയില്‍ സമര്‍പ്പിപ്പാന്‍ അവര്‍ കാംക്ഷിതരായി കാണുന്നു. “നിങ്ങള്‍ പിതാവിനോടപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് തരും. ഇന്ന് വരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടി ല്ല. അപേക്ഷിപ്പിന്‍; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്ക് ലഭിക്കും” (യോഹ. 16:23,24) എന്ന വാഗ്ദത്തത്തെ മുറുകെ പിടിച്ചുംകൊണ്ട് അവര്‍ ഭക്തിയോടെ പ്രാര്‍ത്ഥിച്ചു. ക്രിസ്തുയേശു മരിച്ചവന്‍; മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നെ. അവന്‍ ദൈവത്തിന്‍റെ വലഭാഗത്തിരിക്കയും നമ്മുക്ക് വേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു” (റോമ. 8:34) എന്ന ഘനമേറിയ ന്യായേന അവര്‍ തങ്ങളുടെ വിശ്വാസക്കരങ്ങളെ ഉയരത്തിലേക്കു അധികമധികം നീട്ടിയിരുന്നു. പെന്തക്കോസ്തു ദിവസത്തില്‍ അവര്‍ ആശ്വാസപ്രദനെ പ്രാപിച്ചു; അവനെക്കുറിച്ചു ക്രിസ്തു “അവന്‍ നിങ്ങളില്‍ ഇരിക്കുകയും ചെയ്യും” (യോഹ. 14:17) എന്ന് പറഞ്ഞിരുന്നുവല്ലോ. അതുകൂടാതെ “ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവന്‍ നിങ്ങളുടെ അടുക്കല്‍ അയക്കും” (യോഹ. 16:7) എന്നും പറഞ്ഞിരിക്കുന്നു. ആകയാല്‍ അന്നുമുതല്‍ പരിശുദ്ധാത്മാവു മുഖാന്തിരമാണ് ക്രിസ്തു തന്‍റെ മക്കളുടെ ഹൃദയങ്ങളില്‍ തുടര്‍ച്ചയായി വാസം ചെയ്യേണ്ടിയിരുന്നത്. അത് മൂലം അവര്‍ക്ക് അവനോടുള്ള ബന്ധവും ഐക്യതയും അവന്‍ അവരുടെയില്‍ ആളത്വമായി ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്നതിനേക്കാള്‍ അധികം ഞെരുങ്ങിയതായിത്തീര്‍ന്നു. അങ്ങിനെ അവരില്‍ വാസം ചെയ്തിരുന്ന ക്രിസ്തുവിന്‍റെ വെളിച്ചവും സ്നേഹവും ശക്തിയും അവരില്‍കൂടി പുറത്ത് പ്രകാശിച്ചതിനാല്‍ അവരെക്കണ്ടവരൊക്കെയും ആശ്ചര്യപ്പെട്ടു “അവര്‍ യേശുവിനോടു കൂടെ ആയിരുന്നവര്‍ എന്ന് അറിവാന്‍” ഇടവരികയും ചെയ്തു. (അ.പ്ര. 4:13)KP 78.1

    ക്രിസ്തുവിന്‍റെ ആദ്യശിഷ്യന്മാര്‍ക്ക് എന്തായിരുന്നുവോ അത് തന്നെ ഇന്നുള്ള തന്‍റെ മക്കള്‍ക്കും ആയിരിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു; തന്നോട് ചേര്‍ന്നിരുന്ന ആ ചെറുകൂട്ടം ശിഷ്യന്മാരോടുകൂടെ അവന്‍ കഴിച്ച ആ അന്ത്യപ്രാര്‍ത്ഥനയില്‍:- “ഇവര്‍ക്ക് വേണ്ടി മാത്രമല്ല ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്ക് വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു” (യോഹ. 17:20) എന്ന് അവന്‍ ആപേക്ഷിച്ചുവല്ലോ!KP 79.1

    യേശുകര്‍ത്താവ് നമ്മുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും താന്‍ പിതാവില്‍ ഒന്നായിരിക്കുന്ന പ്രകാരം നാമും ഒന്നായിരിക്കണമെന്നു അവന്‍ യാചിക്കുകയും ചെയ്യുന്നു. എന്തൊരത്ഭുതമായ ചേര്‍ച്ചയാണിത്‌! കര്‍ത്താ വു തന്നെക്കുറിച്ചു “പുത്രന്നു സ്വതെ ഒന്നും ചെയ്‌വാന്‍ കഴികയില്ല.” “പിതാവ് എന്നില്‍ വസിച്ചുകൊണ്ട് തന്‍റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ. 5:19 ; 14 10) എന്ന് പറയുന്നു; അങ്ങനെയായാല്‍ ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുമ്പോള്‍ ഇച്ഛിക്കയെന്നതും പ്രവൃത്തിക്കയെന്നതും ദൈവം തിരുവുള്ളമുണ്ടായിട്ടു നമ്മില്‍ പ്രവര്‍ത്തിക്കുമല്ലോ? അവന്‍ പ്രവൃത്തിക്കും പോലെ നാമും പ്രവര്‍ത്തിക്കും; നാം അതെ ആത്മാവ് തന്നെ പ്രകടമാക്കുകയും ചെയ്യും. അങ്ങനെ നാം അവനെ സ്നേഹിച്ചും അവനില്‍ വസിച്ചും കൊണ്ട് “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാക്കും.” (എഫെ. 4:15)KP 79.2

    * * * * *