Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 9—പ്രവൃത്തിയും ജീവിതവും

    അഖിലാണ്ഡം ഒട്ടുക്കും ജീവന്‍റെയും വെളിച്ചത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉറവിടമായിരിക്കുന്നത് ദൈവമാണ്. സൂര്യനില്‍ നിന്ന് പ്രകാശരശ്മികളും ജീവ ഉറവയില്‍ നിന്ന് ജലപ്രവാഹവുമെന്ന പോലെ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ എല്ലാ സൃഷ്ടിജാലങ്ങളിലേക്കും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ ജീവന്‍ കുടികൊണ്ടിരിക്കുന്ന മാനുഷഹൃദയങ്ങളില്‍ നിന്നും അത് മറ്റുള്ളവര്‍ക്കായി സ്നേഹത്തിന്‍റെയും വിവിധ അനുഗ്രഹങ്ങളുടെയും വന്‍ നദികള്‍ പുറപ്പെടുവിക്കും. പതിതരായ മനുഷ്യരുടെ ഉന്നമനത്തിലും വീണ്ടെടുപ്പിലുമാണ് നമ്മുടെ കര്‍ത്താവ് സന്തോഷിക്കുന്നത്. ഇതിനായി അവന്‍ തന്‍റെ ജീവനെ വിലമതിക്കാതെ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചുവല്ലോ. ആകയാല്‍ ദൈവദൂതന്മാര്‍ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി പ്രവൃത്തിക്കുന്നതില്‍ സദാ ജാഗരൂകരായിരിക്കുന്നു. അതില്‍ തന്നെയാണ് അവരുടേയും സന്തോഷം സ്ഥിതി ചെയ്യുന്നത്. സ്വഭാവ ഗുണത്തിലും പദവിയിലും എല്ലാംകൊ ണ്ടും നമ്മെക്കാളും താണസ്ഥിതിയിലിരിക്കുന്ന നീചന്മാരെ ശുശ്രൂഷിക്കുന്നത് വലിയ അപമാനകരമായ കൃത്യമാണെന്നു സ്വാര്‍ത്ഥതല്‍പരന്മാര്‍ വിചാരിക്കുന്നു. എന്നാല്‍ ആ പ്രവൃത്തിയാണ്‌ പാപരഹിതരായ ദൂതന്മാര്‍ സസന്തോഷം നിര്‍വ്വഹിക്കുന്നത്. ക്രിസ്തുവിന്‍റെ സ്വയത്യാഗപൂര്‍ണ്ണമായ സ്നേഹത്തിന്‍ ആത്മാവാണ് സ്വര്‍ഗ്ഗത്തില്‍ വ്യാപരിക്കുകയും അവിടത്തെ ഭാഗ്യാവസ്ഥയുടെ സാക്ഷാല്‍ കാതലായിരിക്കുകയും ചെയ്യുന്നത്. അവന്‍റെ അനുഗാമികളിലും അവരുടെ പ്രവൃത്തികളിലും വ്യാപരിക്കുന്നതും അതെ ആത്മാവുതന്നെ. ക്രിസ്തുവിന്‍റെ സ്നേഹം ഹൃദയത്തില്‍ കുടികൊണ്ടിരുന്നാല്‍ അതൊളിക്കയില്ല. പ്രത്യുത അത് സുഗന്ധ ദ്രവ്യം പോലെ അതിന്‍റെ സൗരഭ്യം പരത്തി ചുറ്റുപാടുമുള്ള സകല സൃഷ്ടികള്‍ക്കും അതിന്‍റെ സാന്നിദ്ധ്യബോധം ഒരു ഹൃദയത്തില്‍ നിറഞ്ഞുവരുന്ന ക്രിസ്തുവിന്‍റെ ആത്മാവ് നല്കിക്കൊണ്ടിരിക്കും. നശിപ്പാറായിരിക്കുന്നവരെ ജീവജലം പാനംചെയ്‌വാന്‍ വാഞ്ചയുള്ളവരാക്കിത്തീര്‍ത്തിട്ട് മരുഭൂമിയിലെ നീരുറവപോലെ അത് എല്ലാവരുടെയും ദാഹം ശമിപ്പിക്കും.KP 80.1

    യേശു ചെയ്തതുപോലെ മാനവകുലത്തിന്‍റെ നന്മയ്ക്കും ഉന്നമനത്തിനും പര്യാപ്തമായ പ്രവൃത്തികള്‍ ചെയ്യുന്നവനില്‍ യേശുവിനോടുള്ള സ്നേഹം ഉണ്ടെന്നു വാസ്തവമായി അറിയാം. സ്നേഹം നമ്മെ നമ്മുടെ സ്വര്‍ഗ്ഗസ്ഥ പിതാവിന്‍റെ സംരക്ഷണയുള്ള എല്ലാ ജീവികളോടും സ്നേഹവും ദയയും സഹതാപവും ഉള്ളവരാക്കിത്തീര്‍ക്കുന്നു.KP 81.1

    നമ്മുടെ രക്ഷിതാവിന്‍റെ ഐഹിക ജീവിതം സുഖപ്രദമോ. തന്നെ പുലര്‍ത്തുന്നതോ ആയിരുന്നില്ല. നേരെമറിച്ചു നഷ്ടപ്പെട്ടു പോയവരായ നരകുലത്തിന്‍റെ രക്ഷയ്ക്കുവേണ്ടി നിരന്തരവും ആത്മാര്‍ത്ഥവുമായ അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടാണ് അവന്‍ ജീവിതം നയിച്ചത്. പശുത്തൊട്ടി മുതല്‍ കാല്‍വറി വരെ അവന്‍റെ ജീവിതം സ്വയത്യാഗപരമായ ഒന്നായിരുന്നു. എന്നുമാത്രമല്ല, പ്രയാസമുള്ള കൃത്യങ്ങളും, ദുര്‍ഘടമായ യാത്രകളും അദ്ധ്വാനമുള്ള പ്രവൃത്തികളും വിട്ടൊഴിയാന്‍ അവന്‍ ഒരിക്കല്‍പോലും ആഗ്രഹിച്ചതുമില്ല. “മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും ആകുന്നു വന്നതു എന്നല്ലയോ അവന്‍ പറയുന്നത്. (മത്താ. 20:28) ഇതായിരുന്നു അവന്‍റെ അതിമഹത്തായ ജീവിതോദ്ദേശം. മറ്റെല്ലാം ദ്വിതീയസ്ഥാനം അര്‍ഹിക്കുന്നവയും കീഴ്ത്തരങ്ങളുമായിരുന്നു. ദൈവത്തിന്‍റെ പ്രവൃ ത്തിചെയ്തു അതിനെ തികക്കുന്നത് അവന്‍റെ ഭക്ഷണവും പാനീയവുമായിരുന്നു. സ്വയത്തിന്നും സ്വാര്‍ത്ഥ താല്പര്യത്തിന്നും അവന്‍റെ അദ്ധ്വാനത്തില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല.KP 81.2

    അപ്രകാരംതന്നെ ക്രിസ്തുവിന്‍റെ കൃപയ്ക്കു ഓഹരിക്കാരായിത്തീര്‍ന്നിരിക്കുന്നവരും മറ്റുള്ളവര്‍ (അവര്‍ക്കുവേണ്ടിയും അവന്‍ മരിച്ചിരിക്കയാല്‍) സ്വര്‍ഗ്ഗീയദാനത്തിന്നു അംശികളായിത്തീരുവാന്‍വേണ്ടി ഏതുവിധമായ ത്യാഗവും അനുഷ്ഠിപ്പാന്‍ സദാ ഒരുക്കമുള്ളവരായിരിക്കും. തങ്ങളുടെ പാര്‍പ്പിന്നുവേണ്ടി ഈ ലോകത്തെ ഗുണീകരിപ്പാന്‍ അവര്‍ തങ്ങളാല്‍ കഴിയുന്നതൊക്കെയും പ്രവര്‍ത്തിക്കും. ഇത് യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ടിട്ടുള്ള ഒരാളില്‍ തീര്‍ച്ചയായും കാണായ് വരുന്ന ആത്മാവാകുന്നു. ഒരാള്‍ പരമാര്‍ത്ഥ ഹൃദയത്തോടെ ക്രിസ്തുവിന്‍റെ അടുക്കല്‍ വന്ന ഉടനെ അവനില്‍ എത്ര വിലയേറിയ ഒരു സഖിയെയാണ് താന്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് മറ്റുള്ളവരോടും സാക്ഷിപ്പാനുള്ള ഒരു ആഗ്രഹം അവന്‍റെ ഹൃദയത്തില്‍ ഉത്ഭവിക്കാതിരിക്കുകയില്ല; കാരണം രക്ഷിക്കുന്നതും വിശുദ്ധീകരിക്കുന്നതുമായ ആ സത്യം അവന്നു തന്‍റെ ഹൃദയത്തില്‍ അടക്കിവെപ്പാന്‍ കഴിയുന്നതല്ല. ക്രിസ്തുവിന്‍റെ നീതിയാല്‍ നാം ആച്ഛാദനം ചെയ്യപ്പെടുകയും നമ്മില്‍ അധിവസിക്കുന്ന അവന്‍റെ ആത്മാവിന്‍റെ സന്തോഷംകൊണ്ടു നാം നിറയപ്പെടുകയും ചെയ്യുമ്പോള്‍ നമ്മുക്ക് മൗനമായിരിപ്പാന്‍ സാധിക്കുകയില്ല. കര്‍ത്താവ് നല്ലവനാകുന്നു എന്നു നാം കാണുകയും രുചിക്കയും ചെയ്തിരിക്കുന്നുവെങ്കില്‍ നമ്മുക്ക് സാക്ഷിപ്പാനും വല്ലതും ഉണ്ടായിരിക്കും. ഫിലിപ്പോസ് രക്ഷിതാവിനെ കണ്ടെത്തിയപ്പോള്‍ ചെയ്തതുപോലെ നാമും മറ്റുള്ളവരെ അവന്‍റെ സന്നിധാനത്തിങ്കലേക്ക് ക്ഷണിച്ചുവരുത്തും. ക്രിസ്തുവിന്‍റെ മനോഹരത്വവും വരുവാനിരിക്കുന്ന ലോകത്തിന്‍റെ അദൃശ്യയഥാര്‍ത്ഥങ്ങളും അവരെ ഗ്രഹിപ്പിക്കുവാന്‍ നാം സദാശ്രമിക്കും. ക്രിസ്തു നടന്ന പാതയില്‍ തന്നെ നടപ്പാനുള്ള അഭിവാഞ്ചയും നമ്മില്‍ അതികലശലായി ഉണ്ടാകും. നമ്മുടെ ചുറ്റും പാര്‍ക്കുന്ന സമസ്ത മനുഷ്യരും “ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടി”നെ കണ്ടെത്തുവാന്‍ ഇടയാകണം എന്ന ആകാംക്ഷയും നമ്മുക്കുണ്ടാകും.KP 82.1

    മറ്റുള്ളവരെ അനുഗ്രഹിപ്പാനായി നാം ചെയ്യുന്ന പ്രയത്നങ്ങള്‍ നമ്മുക്ക് തന്നെ ഒരു അനുഗ്രഹകരമായി പരിണമിക്കുന്നു. വീണ്ടെടുപ്പുവേലയില്‍ നമ്മുക്കും ഒരു ഓഹരി തന്നിരിക്കുന്നതിനാല്‍ ദൈവത്തിന്നുള്ള ഉദ്ദേശം ഇത് തന്നെ. ദിവ്യസ്വഭാവത്തില്‍ അംശികളായി തീര്‍ന്നിട്ട് തങ്ങള്‍ തന്നെ തങ്ങളുടെ കൂട്ടുകാര്‍ക്ക് അനുഗ്രഹം വരുത്തുവാന്‍ കഴിവുള്ളവരായിത്തീരുവാനുള്ള ഭാഗ്യം ദൈവം മനുഷ്യര്‍ക്കു നല്കിയിരിക്കുന്നു. ദൈവത്തിന്നു മനുഷ്യര്‍ക്ക് കൊടുപ്പാന്‍ കഴിയുന്ന അതിശ്രേഷ്ഠപദവിയും ഏറ്റവും വലിയ സന്തോഷവും ഇതുതന്നെ ഇപ്രകാരം ഈ സ്നേഹശുശ്രൂഷയില്‍ പങ്കുകാരായി തീരുന്നവരൊക്കെയും തങ്ങളുടെ സൃഷ്ടാവിനോടു ഏറ്റവും അടുപ്പിക്കപ്പെടുന്നു.KP 83.1

    ദൈവത്തിന്നു ഈ സുവിശേഷ ദൂതും തല്‍സംബന്ധമായ എല്ലാ സ്നേഹശുശ്രൂഷകളും തന്‍റെ ദൂതന്മാരെ ഭരമേല്പിക്കാമായിരുന്നു. തന്‍റെ ഉദ്ദേശ നിവൃത്തിക്കായി മറ്റു മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാമായിരുന്നു. എന്നാല്‍ തന്‍റെ അളവില്ലാത്ത സ്നേഹം നിമിത്തം ഈ സ്വാര്‍ത്ഥരഹിതമായ ശുശ്രൂഷയുടെ ഫലമായ സന്തോഷം, ആത്മീക അഭ്യുന്നതി ആദിയായ അനുഗ്രഹങ്ങള്‍ക്ക് നാമും പങ്കാളികളാകുമാറ് ദൈവത്തിന്നു നമ്മെ തന്‍റേയും ക്രിസ്തുവിന്‍റേയും എല്ലാ നല്ല ദൂതന്മാരുടേയും കൂട്ടു വേലക്കാരാക്കുവാന്‍ ഇഷ്ടം തോന്നി.KP 83.2

    അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ മൂലം നാം ക്രിസ്തുവിനോടു സഹതാപമുള്ളവരായിത്തീരുന്നു. മറ്റുള്ളവരുടെ നന്മക്കുവേണ്ടി ചെയ്യുന്ന ഓരോ സ്വത്യാഗകര്‍മ്മവും അതനുഷ്ഠിക്കുന്നവന്‍റെ ഹൃദയത്തില്‍ പരോപകാര ശീലം സുദൃഢമാക്കുകയും “സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്തില്‍ നാം സമ്പന്നന്‍ ആകേണ്ടതിന്നു നാം നിമിത്തം ദരിദ്രനായിത്തീര്‍ന്ന (2 കൊരി. 8:9) ലോകത്തിന്‍റെ വീണ്ടെടുപ്പുകാരനായ യേശുകര്‍ത്താവിനോടു അധികം അടുക്കുമാറാക്കുകയും ചെയ്യുന്നു” നമ്മെ സൃഷ്ടിക്കയില്‍ ദൈവത്തിന്നുണ്ടായിരുന്ന ഉദ്ദേശം നാം ഇപ്രകാരം നിവൃത്തിയാക്കുമ്പോള്‍ മാത്രമേ ജീവന്‍ നമ്മുക്ക് ഒരു അനുഗ്രഹമായിത്തീരുകയുള്ളു.KP 84.1

    തന്‍റെ ശിഷ്യന്മാര്‍ ചെയ്യേണമെന്നു കര്‍ത്താവ് നിശ്ചയിച്ചിരിക്കുന്ന മാതൃകപ്രകാരം നീ പ്രവര്‍ത്തിക്കുകയും ആത്മാക്കളെ ആദായപ്പെടുത്തുകയും ചെയ്‌വാന്‍ തുനിയുമ്പോള്‍ ദൈവീക കാര്യാദികളില്‍ ആഴമേറിയ അനുഭവവും കൂടുതല്‍ പരിജ്ഞാനവും ആവശ്യമാണെന്നു നിനക്ക് ബോധ്യമാകയും തല്‍ഫലമായി നീതിക്കായുള്ള വിശപ്പും ദാഹവും നിന്നില്‍ ഉണ്ടാകയും ചെയ്യും. അപ്പോള്‍ നീ ദൈവത്തോട് മുട്ടിപ്പായി അപേക്ഷിക്കയും നിന്‍റെ വിശ്വാസം ബലപ്പെട്ടു വരികയും നിന്‍റെ ദേഹി രക്ഷാ കൂപത്തില്‍ നിന്ന് ജീവജലം ധാരാളം വലിച്ചു കുടിക്കയും ചെയ്യും. നേരിടുന്ന എതിര്‍പ്പുകളും പരീക്ഷകളും ഹേതുവായി വേദപാരായണത്തിലും പ്രാര്‍ത്ഥനയിലും കൂടുതല്‍ സമയം ചെലവിടുവാന്‍ നീ നിര്‍ബന്ധിതനാകും. അങ്ങനെ നീ കൃപയിലും ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും വളരുകയും നല്ല അനുഭവശാലിയായിത്തീരുകയും ചെയ്യുന്നതാണ്.KP 84.2

    അന്യര്‍ക്ക് വേണ്ടിയുള്ള സ്വാര്‍ത്ഥരഹിതമായ പ്രവൃത്തിയാല്‍ ഒരുവന്‍റെ സ്വഭാവത്തിന്നു ശക്തിയും സ്ഥിരതയും ക്രിസ്തുവിന്‍റേതിനു തുല്യമായ മനോഹരത്വവും വര്‍ദ്ധിച്ചു വരികയും അങ്ങനെ അവന്‍ സമാധാനവും സന്തുഷ്ടിയും കണ്ടെത്തുകയും ചെയ്യുന്നു. മേന്മയായ ആകാംക്ഷകള്‍ അവനിലുത്ഭവിക്കുന്നു. അലസതയ്ക്കോ സ്വാര്‍ത്ഥതല്പരതയ്ക്കോ ഇനി മേല്‍ അവനില്‍ ഇടം ഇല്ല. ക്രിസ്തീയ കൃപകളെ ഇപ്രകാരം ഉപയോഗപ്പെടുത്തുന്നവര്‍ അവയില്‍ വളരുകയും ദൈ വത്തിന്നായി പ്രവൃത്തിപ്പാന്‍ ശക്തരാകയും ചെയ്യും. അവര്‍ക്ക് നല്ല തെളിവായ ആത്മീയബോധവും സുദൃഢവും വര്‍ദ്ധമാനവുമായ വിശ്വാസവും പ്രാര്‍ത്ഥനയില്‍ അതിയായ പ്രാഗത്ഭ്യവും ഉണ്ടായിരിക്കും. ദൈവത്തിന്‍റെ ആത്മാവ് അവരുടെ ആത്മാക്കളുടെ മീതെ പരിവര്‍ത്തിക്കുന്നതിനാല്‍ ആ ദിവ്യ സ്പര്‍ശനംമൂലം അവരുടെ ദേഹികള്‍ തമ്മില്‍ പവിത്രമായ ഒരു യോജിപ്പ് സംജാതമാകും. ഇപ്രകാരം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വാര്‍ത്ഥരഹിതമായി പ്രവര്‍ത്തിക്കുന്നവര്‍ സംശയമെന്യേ തങ്ങളുടെ സ്വന്തരക്ഷയ്ക്കായിട്ടത്രേ പ്രവര്‍ത്തിക്കുന്നത്.KP 84.3

    കൃപയില്‍ വളരുന്നതിനുള്ള ഏകമാര്‍ഗ്ഗം കര്‍ത്താവ് നമ്മെ ഏല്പിച്ചിരിക്കുന്ന പ്രവൃത്തി പരോപകാര തല്‍പരതയോടുകൂടി നിര്‍വ്വഹിക്കുന്നതുതന്നെ. അതിന്‍റെ അര്‍ത്ഥമോ നമ്മുടെ സഹായം ആവശ്യപ്പെടുന്നവര്‍ക്ക് നമ്മാല്‍ കഴിയുന്നത്ര സഹായവും അനുഗ്രഹവും നമ്മുടെ പ്രവൃത്തി മുഖേന വരുത്തിക്കൊടുക്കണം എന്നാകുന്നു. അഭ്യാസം മുഖേനയാണ് ശക്തിയുണ്ടാകുന്നത്. പ്രവൃത്തി ജീവിതവ്യവസ്ഥയാകുന്നു. കൃപമൂലം ലഭ്യമായി വരുന്ന അനുഗ്രഹങ്ങളെ അനുഭവിച്ചുകൊണ്ട് ക്രിസ്തുവിന്നു വേണ്ടി യാതൊന്നും പ്രവര്‍ത്തിക്കാതെ തങ്ങളുടെ ക്രിസ്തീയജീവിതം പുരോഗമിപ്പാന്‍ ആഗ്രഹിക്കുന്നവര്‍ വേലചെയ്യാതെ ഭക്ഷിച്ചുകൊണ്ടുമാത്രം ജീവിപ്പാന്‍ ശ്രമിക്കുകയാണ്. അതിന്‍റെ ഫലം ഭൗമീക ലോകത്തിലെന്നപോലെ ആത്മീയലോകത്തിലും അധഃപതനവും നിരാശയും തന്നെ. ഒരു മനുഷ്യന്‍ തന്‍റെ കൈകാലുകളെ ഉപയോഗിക്കുന്നില്ലെങ്കില്‍ കാലാന്തരത്തില്‍ അവയുടെ ശക്തി ക്ഷയിച്ചു തീരെ ഉപയോഗ്യശൂന്യമായിത്തീരും. ഇപ്രകാരം തന്നെ ഒരു ക്രിസ്ത്യാനി തന്‍റെ ദൈവദത്തമായ ശക്തികളെ ഉപയോഗിച്ചില്ലെങ്കില്‍ അവന്നു ക്രിസ്തുവില്‍ വളരുവാന്‍ കഴികയില്ലെന്നു മാത്രമല്ല തനിക്കുണ്ടായിരുന്ന ശക്തിയും കൂടി ക്രമേണ നഷ്ടമായിപ്പോകുന്നതാണ്. ക്രിസ്തുവിന്‍റെ സഭ മനുഷ്യരുടെ രക്ഷക്കായി ദൈവം ഏര്‍പ്പെടുത്തീട്ടുള്ള ഒരു മുഖാന്തരമാകുന്നു. അതിന്നുള്ള ജോലി ഈ ലോകം ഒട്ടുക്കും സുവിശേഷം ഘോഷിക്കുന്നതാണ്. ഈ ചുമതല ഓരോ ക്രിസ്ത്യാനിക്കും ഉണ്ട്. എല്ലാവരും തങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള പ്രാപ്തിക്കും അവസരത്തിന്നും അനുസാരമായി പിതാവിന്‍റെ ഈ കല്പന നിവര്‍ത്തിക്കേണ്ടതാകുന്നു. നമ്മില്‍ വെളിപ്പെട്ട ക്രിസ്തുവിന്‍റെ സ്നേഹം മൂലം അവനെ അറിയാത്തവര്‍ക്ക് നാം കടക്കാ രാകുന്നു. ദൈവം നമ്മുക്ക് വെളിച്ചം നല്‍കിയത് നമ്മുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കും നാം അതിനെ പ്രകാശിപ്പിപ്പാനാകുന്നു.KP 85.1

    ക്രിസ്താനുഗാമികള്‍ ഒക്കെയും തങ്ങളുടെ ഈ ചുമതലയെപ്പറ്റി ഉണര്‍വ്വുള്ളവരായി തീര്‍ന്നാല്‍ പുറജാതികളുടെയിടയില്‍ സുവിശേഷം അറിയിക്കുന്നതിനു ഇന്ന് ഒരാളുള്ളേടത്തു ആയിരം ആളുകള്‍ ഉണ്ടാകും. നേരിട്ടുള്ള ഈ പ്രവൃത്തി ചെയ്‌വാന്‍ കഴിയാത്തവര്‍ക്കും തങ്ങളുടെ വസ്തുവകകളും അനുഭവവും പ്രാര്‍ത്ഥനയും കൊണ്ടു അതിനെ നിലനിര്‍ത്താന്‍ സാധിക്കും. ക്രിസ്തീയരാജ്യങ്ങളിലും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ഇന്നുള്ളതിലും വളരെ അധികം ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയുമുള്ള വേല നടക്കുന്നതായിരിക്കും.KP 86.1

    കര്‍ത്താവിന്നുവേണ്ടി പ്രവൃത്തിക്കുന്നതിനു എപ്പോഴും നാം നമ്മുടെ പിതൃഭവനവും സ്വദേശവും വിട്ടു അന്യരാജ്യങ്ങളിലേക്കു പോകണമെന്നില്ല. പലപ്പോഴും നമ്മുടെ പ്രവൃത്തി സ്ഥലം നമ്മുടെ സ്വന്ത കുടുംബം തന്നെയായിരിക്കും. നമ്മുടെ ഭവനത്തിലോ സഭയിലോ നാം സാമുദായികമായും തൊഴില്‍പരമായും ഇടപെടുന്നവരുടെ മദ്ധ്യേതന്നെ നമ്മുക്ക് ഈ വേല ചെയ്‌വാന്‍ കഴിയുന്നതാണ്.KP 86.2

    നമ്മുടെ രക്ഷിതാവിന്‍റെ ഐഹിക ജീവകാലത്തിന്‍റെ ഭൂരിഭാഗവും തച്ചുവേലയിലാണല്ലോ ക്ഷമാപൂര്‍വ്വം കഴിച്ചുകൂട്ടിയത്. അവന്‍ കര്‍ഷകന്മാരോടും കൂലിക്കാരോടും കൂടെ നടക്കുമ്പോഴും അദൃശ്യരും അജ്ഞാതരുമായി സേവകാത്മാക്കളായ ദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചിരുന്നു. രോഗികളെ സൌഖ്യമാക്കുകയും ക്ഷുഭിതമായിരുന്ന ഗലീലാ കടല്‍ത്തിരകളുടെ മേല്‍ നടക്കുകയും ചെയ്തപ്പോള്‍ അവന്‍ ദിവ്യകൃത്യം എത്ര വിശ്വസ്തതയോടുകൂടി നിറവേറ്റിയോ അത്രയും വിശ്വസ്തത താന്‍ തച്ചുപണി ചെയ്തുകൊണ്ടിരുന്ന കാലത്തും താന്‍ നിറവേറ്റുവാന്‍ വന്ന ജോലിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനാല്‍ നമുക്കും എത്ര വിനീതമായ കൃത്യങ്ങളിലും ഏറ്റവും താണജീവിതത്തിലും യേശുവോടു നടക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.KP 86.3

    “സഹോദരന്മാരെ, ഓരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നെ ദൈവസന്നിധിയില്‍ വസിക്കട്ടെ” (1 കൊരി. 7:24) എന്ന് അപ്പോസ്തലന്‍ പറയുന്നു. ഏതൊരു തൊഴില്‍ക്കാരനും തന്‍റെ പരമാര്‍ത്ഥതയില്‍ തന്‍റെ ഗുരുവിന്നു മഹത്വം ഉണ്ടാക്കത്തക്കനിലയില്‍ തന്‍റെ തൊഴില്‍ ചെയ്യാമല്ലോ. അവന്‍ ക്രിസ്തു വിന്‍റെ ഒരു യഥാര്‍ത്ഥ അനുഗാമിയാണെന്നു വരികില്‍ താന്‍ ചെയ്യുന്ന എല്ലാറ്റിലും തന്‍റെ ഭക്തി തിളങ്ങിവിളങ്ങുകയും തന്മൂലം അവനില്‍ ക്രിസ്തുവിന്‍റെ ആത്മാവുണ്ടെന്നും മനുഷ്യര്‍ കാണ്മാനിടവരികയും ചെയ്യും. ഗലീലാ നാട്ടില്‍ എത്രയും വിനീതാവസ്ഥയില്‍ ജീവിച്ചിരുന്ന നമ്മുടെ കര്‍ത്താവിന്‍റെ ഉത്സാഹവും വിശ്വസ്തതയുമുള്ള ഒരു പ്രതിനിധിയായിരിപ്പാന്‍ ഒരു യാന്ത്രിക തൊഴില്‍കാരനും കഴിയും. ക്രിസ്തുവിന്‍റെ പേര്‍ വഹിക്കുന്ന ഏവനും മറ്റുള്ളവര്‍ തന്‍റെ നല്ല ക്രിയകള്‍ കണ്ടിട്ട് തങ്ങളുടെ സൃഷ്ടാവും വീണ്ടെടുപ്പുകാരനുമായിരിക്കുന്നവരെ മഹത്വീകരിപ്പാന്‍ ഇടവരത്തക്കവണ്ണം പ്രവൃത്തിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.KP 86.4

    മറ്റുള്ളവര്‍ തങ്ങള്‍ക്ക് ഇതിനേക്കാള്‍ ഉപരിയായ വരങ്ങളും സൌകര്യങ്ങളും ഉണ്ടെന്നു ഒഴികഴിവ് പറഞ്ഞുകൊണ്ട് അനേകം ആളുകള്‍ ക്രിസ്തുവിന്‍റെ സേവയില്‍ നിന്ന് പിന്മാറിക്കളയുന്നു. പ്രത്യേകവരപ്രാപ്തികള്‍ ഉള്ളവര്‍ മാത്രം തങ്ങളെത്തന്നെ ദൈവസേവക്കായി വേര്‍തിരിച്ചു വെച്ചാല്‍ മതി എന്നൊരു അഭിപ്രായം പ്രബലപ്പെട്ടിരിക്കുന്നു. ഈ താലന്തുകള്‍ ദൈവം പ്രത്യേകമായി ഒരു കൂട്ടര്‍ക്കു മാത്രമെ നല്കുകയുള്ളു എന്നും മറ്റുള്ളവരെ അതില്‍ നിന്നു തീരെ ഒഴിവാക്കിയിരിക്കുന്നതുകൊണ്ട് അങ്ങെനെ ഒഴിവാക്കപ്പെട്ടിട്ടുള്ളവര്‍ തത്സംബന്ധമായ പ്രവൃത്തിയിലും പ്രതിഫലത്തിലും ഭാഗഭാക്കാകണമെന്നു ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ കര്‍ത്താവ് പറഞ്ഞ ഉപമയില്‍ അങ്ങനെ വിവരിച്ചു കാണുന്നില്ല. ആ വീട്ടെജമാനന്‍ തന്‍റെ വേലക്കാരെ വിളിച്ചു ഓരോരുത്തനും തന്‍റെ വേല ഏല്പിച്ചുവല്ലൊ.KP 87.1

    സ്നേഹാത്മാവില്‍ ലോകത്തിലെ ഏതു നികൃഷ്ടമായ വേലയും “കര്‍ത്താവിന്നു എന്നപോലെ” (കൊലൊ. 3:23) ചെയ്‌വാന്‍ കഴിയുന്നതാണ്. ദൈവത്തിന്‍റെ സ്നേഹം ഹൃദയത്തിലുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നമ്മുടെ ജീവിതത്തില്‍ പ്രത്യക്ഷപ്പെടും. ക്രിസ്തുവിന്‍റെ സൌരഭ്യവാസന നമ്മെ ചുറ്റിക്കൊള്ളുകയും നമ്മുടെ സ്വാധീനശക്തി സദാ ഉല്‍കര്‍ഷദായകവും അനുഗ്രഹപ്രദമായിരിക്കുകയും ചെയ്യും.KP 87.2

    ദൈവത്തിന്നുവേണ്ടി പ്രവര്‍ത്തിപ്പാന്‍ ഒരു പ്രത്യേക അവസരമൊ അപൂര്‍വ്വമായ വരപ്രാപ്തികളൊ ഉണ്ടാകുവോളം നീ കാത്തി രിക്കേണ്ട. ലോകം നിന്നെക്കുറിച്ചു എന്ത് വിചാരിക്കും എന്നും നീ കരുതേണ്ട. നിന്‍റെ ദിനംപ്രതിയുള്ള ജീവിതം നിന്‍റെ വിശ്വാസത്തിന്‍റെ വിശുദ്ധിക്കും ആത്മാര്‍ത്ഥതയ്ക്കും ഒരു സാക്ഷ്യമായിരിക്കയും നീ പരോപകാരിയാണെന്നു മറ്റുള്ളവര്‍ക്കു ബോധ്യമാകയും ചെയ്യുന്നുവെങ്കില്‍ നിന്‍റെ പ്രവൃത്തി വിഫലമായി പോകയില്ല.KP 87.3

    യേശുവിന്‍റെ ഏറ്റവും നിസ്സാരരും സാധുക്കളും ആയ ശിഷ്യന്മാര്‍ക്ക് പോലും മറ്റുള്ളവര്‍ക്കു ഒരനുഗ്രഹമായി പരിലസിപ്പാന്‍ തങ്ങള്‍ വല്ല പ്രത്യേക നന്മയും ചെയ്യുന്നുണ്ടെന്നു അവര്‍ക്ക് പക്ഷെ ബോധ്യമായില്ലെന്നുവരാം. എങ്കിലും അവരുടെ നല്ല ജീവിതം ഉളവാക്കുന്ന പ്രേരണാശക്തി അവര്‍ അറിയാതെ തന്നെ നാളുകള്‍ കഴിയുന്തോറും അധികമധികം വ്യാപ്തിയും ആഴവുമുള്ള അനുഗ്രഹ നദികളെ പുറപ്പെടുവിക്കും. അന്ത്യഫലം ലഭിക്കുന്ന ആ ദിവസത്തില്‍ അല്ലാതെ അതിന്‍റെ അനുഗ്രഹിക്കപ്പെട്ട ഫലങ്ങളെക്കുറിച്ചു അവര്‍ ഒന്നും അറികയില്ല. തങ്ങള്‍ ഗണ്യമായി വല്ലതും ചെയ്യുന്നുണ്ടെന്നുള്ള അറിവോ തോന്നലോ അവര്‍ക്കുണ്ടായിരിക്കയില്ല. ഫലപ്രാപ്തിയെക്കുറിച്ചുള്ള ചിന്താകുലതയാല്‍ തങ്ങളെത്തന്നെ ഭാരപ്പെടുത്തണമെന്നു അവരോടു ആവശ്യപ്പെടുന്നതുമില്ല. ദൈവം തങ്ങള്‍ക്ക് എല്പിച്ചിരിക്കുന്ന പ്രവൃത്തി വിശ്വസ്തതയോടെ ചെയ്തുകൊണ്ടു തങ്ങളുടെ ജീവിതം നയിക്കപ്പെടുമെന്നേയുള്ളു. അങ്ങനെയായാല്‍ അവരുടെ ജീവിതം വൃഥാവായിപ്പോകയില്ല. അവരുടെ ആത്മാവ് നാള്‍തോറും അധികമധികം ക്രിസ്തുവിന്‍റെ സാദൃശ്യത്തോടനുരൂപമായിവരും. ഈ ജീവിതത്തില്‍ അവര്‍ ദൈവത്തിന്‍റെ പ്രവൃത്തിയില്‍ കൂട്ടുവേലക്കാരായിരുന്നുകൊണ്ട് വരുവാനുള്ള ജീവിതത്തിലെ ഉന്നതവേലയ്ക്കും വാടാത്ത സന്തോഷത്തിന്നും യോഗ്യന്മാരായിത്തീരും.KP 88.1

    * * * * *