Go to full page →

കാവൽക്കാരുടെ വിവരണം വീച 257

സ്വർഗ്ഗീയ സൈന്യം ശവക്കല്ലറയ്ക്കു ചുറ്റും നിന്നു പോകയും അവിടുത്തെ മഹത്വപ്രകാശം അവസാനിക്കുകയും ചെയ്തപ്പോൾ റോമാ കാവൽക്കാർ തലപൊക്കി ചുറ്റും നോക്കുവാൻ ധൈര്യപ്പെട്ടു. കല്ലറയുടെ വാതില്ക്കലുണ്ടായിരുന്ന വലിയ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതും യേശുവിന്‍റെ ശരീരം അവിടെ ഇല്ലാത്തതും കണ്ടപ്പോൾ അവർ പെട്ടെന്ന്‍ പട്ടണത്തിലേക്കുപോയി തങ്ങൾ കണ്ട വിവരം പുരോഹിതന്മാരെ അറിയിപ്പാൻ ധൃതി കൂട്ടി. കൊലപാതകന്മാർ ഈ അത്ഭുത വാർത്ത ശ്രവിച്ചപ്പോൾ അവരുടെ മുഖം വിളറിപ്പോയി. അവരെന്താണ് ചെയ്തതെന്ന് ഉള്ളിൽ ചിന്തിച്ച് ഭയചകിതരായി. ഈ വിവരം ശരിയാണെങ്കിൽ തങ്ങൾ പരാജയപ്പെട്ടു. അവർ എന്താണ് പറയേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും അറിയാതെ പരസ്പരം മുഖത്തുനോക്കി മൗനമായി ഇരുന്നു. ഈ വാർത്തയെ സ്വീകരിക്കയാണെങ്കിൽ സ്വയം കുറ്റക്കാരാകും. എന്താണ് ചെയ്യേണ്ടതെന്ന് കൂടിയാലോചിക്കുവാൻ ഒരു വശത്തേക്കു മാറി. കാവൽക്കാരുടെ വാർത്ത ജനത്തിന്‍റെ ഇടയിൽ പ്രചരിച്ചാൽ ക്രിസ്തുവിനെ കൊന്നവരെ കൊലപാതകന്മാർ എന്നനിലയിൽ ജനം കൊല്ലും. വീച 257.2

കാവൽക്കാർക്കു കൈക്കൂലി കൊടുത്തു ഈ വാർത്തയെ വളരെ രഹസ്യമായി സൂക്ഷിക്കണമെന്ന് അവർ തീരുമാനിച്ചു. പുരോഹിതന്മാരും മൂപ്പന്മാരും വേണ്ടുവോളം പണം കൊടുത്തിട്ട് പറഞ്ഞു, “അവന്‍റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറയുവിൻ.” മത്തായി. 28:13. കാവൽക്കാർ ജോലിസമയത്ത് ഉറങ്ങിയതിന് എന്തുചെയ്യുമെന്ന് അന്വേഷിച്ചപ്പോൾ യെഹൂദാ ഉദ്യോഗസ്ഥർ ഗവർണറെ ശുപാർശ ചെയ്ത് അവരെ സുരക്ഷിതരാക്കിക്കൊള്ളാം എന്നു പറഞ്ഞു. പുരോഹിതന്മാരും മൂപ്പന്മാരും പറഞ്ഞതുപോലെ റോമാ കാവൽക്കാർ പണത്തിനുവേണ്ടി തങ്ങളുടെ മാന്യത വച്ചുമാറി. വീച 258.1