Go to full page →

യിത്രോയുടെ സന്ദര്‍ശനം വീച 145

മോശെ മിസ്രയീം വിടുന്നതിനുമുമ്പ് അവൻ തന്‍റെ ഭാര്യയെയും കുട്ടികളെയും തന്‍റെ അമ്മാവിയപ്പന്‍റെ അടുക്കലേക്കു അയച്ചിരുന്നു. യിസ്രായേലിന്‍റെ മിസ്രയീമിൽ നിന്നുള്ള അത്ഭുതകരമായ വിടുതലിനെക്കുറിച്ച് യിത്രോ കേട്ടശേഷം യിത്രോ മരുഭൂമിയിൽ മോശെയെ സന്ദർശിക്കുകയും മോശെയുടെ ഭാര്യയെയും കുട്ടികളെയും കൊണ്ടുവരികയും ചെയ്തു. “മോശെ തന്‍റെ അമ്മാവിയപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്ത് കൂടാരത്തിൽ വന്നു. മോശെ തന്‍റെ അമ്മാവിയപ്പനോടു യഹോവ യിസ്രായേലിനുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതൊക്കെയും യഹോവ തങ്ങളെ രക്ഷിച്ച പ്രകാരവും വിവരിച്ചു പറഞ്ഞു.” വീച 145.2

“യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നും യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മ നിമിത്തവും യിത്രോ സന്തോഷിച്ചു. യിത്രോ പറഞ്ഞത് എന്തെന്നാൽ : “നിങ്ങളെ മിസ്രയീമ്യരിൽനിന്ന് രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ. യഹോവ സകല ദേവന്മാരിലും വലിയവൻ എന്ന് ഞാനിപ്പോൾ അറിയുന്നു. മോശെയുടെ അമ്മാവിയപ്പനായ യിത്രോ ദൈവത്തിനു ഹോമയാഗവും ഹന്നയാഗവും കഴിച്ചു. അഹരോന്നും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മാവിയപ്പനോടു കൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.” വീച 145.3

ജനം അവരുടെ പ്രയാസമുള്ള കാര്യങ്ങളെല്ലാം മോശെയുടെ അടുക്കൽ കൊണ്ടുവരുന്നതും ദൈവകല്പനപ്രകാരം അവൻ അവർക്കു നിർദ്ദേശങ്ങൾ നല്കുന്നതുമെല്ലാം കണ്ടപ്പോൾ അവൻ മോശെയോടു പറഞ്ഞു: “നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു. ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല. ആകയാൽ എന്‍റെ വാക്കുകൾ കേൾക്ക്; ഞാനൊരു ആലോചന പറഞ്ഞുതരാം, ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്കും; നീ കാര്യങ്ങൾ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക, അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്യുക. അതല്ലാതെ ദൈവഭക്തന്മാരും സത്യസന്ധന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തതി യുള്ള പുരുഷന്മാരെ സകല ജനത്തിൽനിന്നും തെരഞ്ഞെടുത്തു അവരെ ആയിരം പേർക്കു അധിപന്മാരും നൂറു പേർക്കധിപന്മാരും അമ്പതു പേർക്കധിപന്മാരും പത്തു പേർക്ക് അധിപന്മാരായും നിയമിക്ക, അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യമൊക്കെയും നിന്‍റെ അടുക്കൽ കൊണ്ടുവരട്ടെ. ചെറിയ കാര്യമൊക്കെയും അവർതന്നെ തീരുമാനിക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും. നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു നിന്നു പൊറുക്കാം. ഈ ജനത്തിനൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്ക് പോകയും ചെയ്യാം.’ “മോശെ തന്‍റെ അമ്മാവിയപ്പന്‍റെ വാക്കുകേട്ട് അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു. മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേർക്ക് അധിപന്മാരായും നൂറുപേർക്ക് അധിപന്മാരായും അമ്പുതുപേർക്ക് അധിപന്മാരായും പത്തുപേർക്ക് അധിപന്മാരായും ജനത്തിന് തലവന്മാരാക്കി അവർ എല്ലാസമയത്തും ജനത്തിനു ന്യായം വിധിച്ചുവന്നു. വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും, ചെറിയ കാര്യം ഒക്കെയും അവർ തന്നെ തീർക്കും. അതിന്‍റെശേഷം മോശെ തന്‍റെ അമ്മാവിയപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയി” വീച 146.1

മോശെ തന്‍റെ അമ്മാവിയപ്പന്‍റെ നിർദ്ദേശങ്ങൾക്കതീതനല്ല. ദൈവം അവനെ ഏറ്റവും ഉന്നതനാക്കുകയും അവന്‍റെ കയ്യാൽ അത്ഭുതങ്ങൾ നടത്തുകയും ചെയ്തു. എങ്കിലും മറ്റുള്ളവരെ ഉപദേശിപ്പാൻ ദൈവം മേശെയെ തിരഞ്ഞെടുത്തതാണെന്നും അവന്‍റെ കയ്യാൽ അത്ഭുതകാര്യങ്ങൾ നടക്കുന്നതുകൊണ്ടും അവനു മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നു അവൻ കരുതിയില്ല. അവൻ തന്‍റെ അമ്മാവിയപ്പന്‍റെ നിർദ്ദേശങ്ങൾ സന്തോഷത്തോടെ കേൾക്കുകയും അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ ബുദ്ധിപൂർവ്വമുള്ള ഒരു പദ്ധതിയായി സ്വീകരിക്കയും ചെയ്തു. വീച 147.1